വി. കാർലോ അക്യുട്ടിസ്

തിരുന്നാൾ - ഒക്ടോബർ 12

1991 മെയ് 3-നു ലണ്ടനില്‍ ആണ് കാര്‍ലോ അക്യൂട്ടീസ് ജനിച്ചത്. ആന്ദ്രേ അക്യൂട്ടീസ്, അന്റോണിയോ ദമ്പതികളുടെ ഏക മകനായിരുന്നു കാര്‍ലോ. അദ്ദേഹം ജനിച്ചു കുറച്ചു നാളുകള്‍ക്ക് ശേഷം ആ കുടുംബം ഇറ്റലിയിലെ മിലാനിലേക്ക് താമസം മാറി.

ഏഴാം വയസ്സില്‍ ആദ്യ കുര്‍ബാന സ്വീകരിച്ച കാര്‍ലോ ചെറു പ്രായത്തില്‍തന്നെ ആഴമായ മരിയ ഭക്തി പ്രചരിപ്പിച്ചിരുന്നു. പരിശുദ്ധ അമ്മ സ്വന്തം അമ്മയെപ്പോലെ ആയിരുന്നു കാര്‍ലോയ്ക്ക്. ജപമാല ചൊല്ലാന്‍ പഠിച്ച അന്നുമുതല്‍ എല്ലാ ദിവസവും അമ്മയോടുള്ള സ്നേഹത്തെപ്രതി ജപമാല ചൊല്ലുമായിരുന്നു.
ഒരിക്കല്‍പ്പോലും വിശുദ്ധ കുര്‍ബാന മുടക്കിയിരുന്നില്ല എന്നുമാത്രമല്ല, ഏറെനേരം സക്രാരിയുടെ മുന്നില്‍ ചിലവഴിക്കുകയും ചെയ്തിരുന്നു. കാര്‍ലോ ഒരിക്കല്‍ പറയുകയുണ്ടായി: “സ്വര്‍ഗ്ഗം എപ്പോഴും നമ്മെ പ്രതീക്ഷിക്കുന്നു. വിശുദ്ധ കുര്‍ബാനയാണ് എനിക്ക് സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി.”

കളിക്കളത്തിൽ ഫുട്‌ബോൾ കളിക്കാൻ ഇഷ്ടപ്പെട്ട കാർലോയ്ക്ക് വീഡിയോ ഗെയിമുകളോട് പ്രത്യേക കമ്പം തന്നെയുണ്ടായിരുന്നു. എങ്കിലും ആത്മീയമായ അച്ചടക്കം ഉറപ്പാക്കാൻ നിശ്ചയിക്കപ്പെട്ട സമയത്തിനപ്പുറത്തേക്ക് വീഡിയോ ഗെയിം നീളാതിരിക്കാനും അവൻ ശ്രദ്ധിച്ചു. കംപ്യൂട്ടർ പ്രോഗ്രാമിനോട് കൂടുതൽ താൽപ്പര്യം വളർന്നതും ഇക്കാലത്താണ്. കംപ്യൂട്ടറുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങളിൽ അതിവേഗം പ്രതിഭാശാലിയായി മാറിയ അവൻ, ആ കഴിവും ദൈവത്തിന്റെ മഹത്വത്തിനുവേണ്ടി വിനിയോഗിക്കാനാണ് ആഗ്രഹിച്ചത്.

പഠിക്കുന്ന കാലത്ത് തന്റെ സഹപാഠികളെ സഹായിക്കാന്‍ കാര്‍ലോ തല്പരനായിരുന്നു. വര്‍ധിച്ചു വന്നിരുന്ന വിവാഹമോചനങ്ങളെക്കുറിച്ച് കാര്‍ലോ ഉത്കണ്ഠാകുലനായിരുന്നു. സുഹൃത്തുക്കളുടെ മാതാപിതാക്കള്‍ വിവാഹമോചനം നേടുമ്പോള്‍ അവര്‍ക്ക് ആശ്വാസം കൊടുക്കാനും കാര്‍ലോ സമയം കണ്ടെത്തി. യാത്രചെയ്യാന്‍ ഇഷ്ടപ്പെട്ടിരുന്ന കാര്‍ലോ ഏറ്റവുമധികം സന്ദര്‍ശിക്കാന്‍ ആഗ്രഹിച്ചത് തന്റെ മാതൃകകൂടിയായിരുന്ന വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ ജന്മനാടായ അസ്സീസ്സി തന്നെയായിരുന്നു.
കാര്‍ലോ ഒരു നല്ല കമ്പ്യൂട്ടര്‍ പരിജ്ഞ്യാനി കൂടിയായിരുന്നു . കാര്‍ലോയെ ശരിക്കും ഒരു അത്ഭുത ബാലന്‍ ആക്കിയത് ഈ കമ്പ്യൂട്ടര്‍ പരിജ്ഞാനമാണ്. മറ്റുള്ള എല്ലാവരിലുംനിന്ന് വ്യത്യസ്തനായി ഈശോയോടുള്ള സ്നേഹത്തെപ്രതി കാര്‍ലോ സ്വന്തമായി രൂപപ്പെടുത്തിയ വെബ്‌സൈറ്റില്‍ ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ രേഖപ്പെടുത്തി. ലോകമെമ്പാടും പല സ്ഥലങ്ങളിലായി സഭ അംഗീകരിച്ച, നടന്ന 136 അത്ഭുതങ്ങളാണ് വളരെ മനോഹരമായി കാര്‍ലോ ഈ പേജില്‍ കുറിച്ചിട്ടിരിക്കുന്നത്. www.miracolieucaristici.org എന്ന വെബ്സൈറ്റ് വഴി താന്‍ അറിഞ്ഞ ഈശോയെ മറ്റുള്ളവര്‍ക്ക് എത്തിക്കാനൂള്ള ചെറിയ ശ്രമം. പക്ഷെ ഈ പതിനഞ്ചു വയസ്സുകാരന്റെ തീക്ഷണതയ്ക്കുക്കു മുമ്പിൽ
മുന്‍പില്‍ കാതോലിക്ക സഭ കൂപ്പുകൈകളോടെ പ്രണമിച്ചു. ഇന്ന് ലോകമെമ്പാടും 5 ഭൂഖണ്ഡങ്ങളിലായി ആയിരക്കണക്കിന് വീഥികളില്‍ കാര്‍ലോ രൂപപ്പെടുത്തിയ ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ പ്രദര്‍ശനം നടത്തപ്പെട്ടു കഴിഞ്ഞു. വെബ്‌സൈറ്റില്‍ അദ്ദേഹം പറയുന്നു: ” ദിവ്യകാരുണ്യം സ്വീകരിക്കുന്തോറും നമ്മള്‍ കൂടുതല്‍ ക്രിസ്തുവിനെപ്പോലെയാകുന്നു; അങ്ങനെ ഭൂമിയില്‍ നമുക്ക് സ്വര്‍ഗ്ഗീയാനുഭൂതി ലഭിക്കുന്നു.”

2006 ഒക്ടോബര്‍ 12-ന് പതിനഞ്ചാം വയസ്സില്‍ ലുക്കിമിയ പിടിപ്പെട്ടതിനെത്തുടര്‍ന്ന് കാര്‍ലോ മരണമടഞ്ഞു. മരണക്കിടക്കയിലായിരിക്കുമ്പോഴും തന്റെ സഹനങ്ങളെല്ലാം ദൈവത്തിനും തിരുസഭയ്ക്കും പരിശുദ്ധപിതാവിനും സമര്‍പ്പിക്കുന്നു എന്നാണ് ഈ കൊച്ചുവിശുദ്ധന്‍ പറഞ്ഞത്. തന്നെ ക്രിസ്തീയ വിശ്വാസത്തില്‍ ജീവിക്കാന്‍ പ്രേരിപ്പിച്ചത് കാര്‍ലോ ആണെന്ന് അദ്ദേഹത്തിന്റെ അമ്മ അന്റോണിയ അക്യൂട്ടീസ് പറയുന്നു.

കാര്‍ലോ ഇടയ്ക്ക് പറയാറുള്ള വാക്കുകള്‍ ആയിരുന്നു, “എല്ലാവരും ഒറിജിനല്‍ ആയിട്ട് സൃഷ്ടിക്കപ്പെടുന്നു; പക്ഷെ, മറ്റുള്ളവരെ അനുകരിച്ച് നമ്മള്‍ വെറും ഫോട്ടോ കോപ്പികള്‍ ആയി ജീവിതം അവസാനിപ്പിക്കുന്നു.” ആദ്യം കേള്‍ക്കുമ്പോള്‍ ഭയങ്കര ആശ്ചര്യം തോന്നുമെങ്കിലും ഇതു വളരെ ശരിയാണ്. കാര്‍ലോ തന്നെ കര്‍ത്താവ് ഏല്‍പിച്ച ഒറിജിനല്‍ പേര്‍സണല്‍ മിഷന്‍ തിരിച്ചറിഞ്ഞപ്പോള്‍ അതു സാധ്യമാക്കാനായി ഈശോയ്ക്ക് വേണ്ടി ജീവിച്ചു. ഈശോയ്ക്ക് വേണ്ടി സാധ്യതകളെ ഉപയോഗപ്പെടുത്തി. ഇന്ന് ലോകമെങ്ങും ഓരോ നിമിഷവും ഈ വെബ്സൈറ്റില്‍കൂടി ക്രിസ്തു ഇന്നും ജീവിക്കുന്നു എന്നു വിളിച്ചു പറയപ്പെട്ടുകൊണ്ടേയിരിക്കുന്നു. ഇവിടെയാണ് കാര്‍ലോയുടെ വാക്കുകളുടെ പ്രസക്തി.

തിരുസഭ കാര്‍ലോയില്‍ കുടികൊണ്ടിരുന്ന പരിശുദ്ധാത്മ ചൈതന്യത്തെ പെട്ടെന്ന് തിരിച്ചറിയുകയും, അതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ബ്രസീലില്‍ ഉള്ള ഒരു ബാലൻ വാഴ്ത്തപ്പെട്ട കാര്‍ലോയുടെ മധ്യസ്ഥതയില്‍ മാരകമായ രോഗത്തില്‍ നിന്നും സുഖപ്പെട്ടതിനെത്തുടര്‍ന്ന് സഭ അദ്ദേഹത്തെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്താന്‍ തീരുമാനിച്ചു. 2018 ൽ ഫ്രാൻസീസ് കാർലോയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 2025 സെപ്റ്റംബർ 7 ന് ലെയോ പതിനാലാമൻ പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചു.മാധ്യമ സുവിശേഷ വൽക്കരണത്തിന്റെ മധ്യസ്ഥനായാണ് കാർലോ അറിയപ്പെടുന്നത്

വിശുദ്ധ കാർലോയെ സമൂഹ മാധ്യമങ്ങളിലൂടെ സമയം ചിലവഴിക്കുന്ന യുവജനങ്ങൾക്ക് അങ്ങ് സ്വർഗ്ഗത്തിലേക്കുള്ള ഒരു വഴികാട്ടിയാകണേ . ആമേൻ