ഈശോയുടെ രാജത്വത്തിരുനാൾ



സഭയുടെ ആരാധനക്രമവര്‍ഷത്തിന്റെ അവസാനത്തേതായ പള്ളിക്കൂദാശാ കാലത്തിന്റെ അവസാന ഞായറിലേക്ക് പ്രവേശിക്കുമ്പോള്‍ നാം ക്രിസ്തുരാജന്റെ തിരുനാള്‍ ആഘോഷിക്കുകയാണ്. രാജത്വ തിരുനാൾ കഴിഞ്ഞു വരുന്ന ഞായർ മുതൽ മംഗളവാർത്ത കാലം ആരംഭിക്കുന്നു.

ലോകം അടക്കി വാണ ധാരാളം രാജക്കന്മാരേയും ചക്രവർത്തിമാരേയും കുറിച്ച് നമ്മൾ പഠിച്ചിട്ടുണ്ട്.നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഒരു ആശയമാണ് രാജത്വം എന്നത്. ലോകചരിത്രത്തിൽ തന്നെ മറക്കാനാവാത്ത ഒരു കാലഘട്ടമാണ് രാജാക്കന്മാരുണ്ടായിരുന്ന കാലം. യുദ്ധങ്ങളുടെയും, അടിച്ചമർത്തലുകളുടെയും, വെട്ടിപ്പിടിക്കലിന്റെയും കഥകൾക്ക് എന്നും രക്തത്തിന്റെ നിറമുണ്ടായിരുന്നു, മണമുണ്ടായിരുന്നു. മനുഷ്യത്വം ഇല്ലാത്ത വിധത്തിലുള്ള ഒരു വിധേയത്വം, കാരുണ്യം ലവലേശമില്ലാത്ത അടിമത്വം ഈ കാലത്തിന്റെ പ്രത്യേകതകളായിരുന്നു. അതുകൊണ്ടുതന്നെ, ക്രിസ്തുവിനു ഒട്ടും തന്നെ ചേരാത്ത ഒരു വിശേഷണമാണ് രാജാവ് എന്നുള്ളത്.
എന്നാൽ, രാജത്വം അതിന്റെ സർവ മഹത്വത്തിലും ക്രൂരതയിലും നിലനിന്ന കാലത്തായതുകൊണ്ടാവാം ഈശോയെ രാജാവാക്കുവാൻ ജനത്തിനു വലിയ താത്പര്യമായിരുന്നു. ‘മിശിഹാ രാജാവായി വരുമ്പോൾ തങ്ങളെ അടിമത്തത്തിൽ നിന്ന് രക്ഷിക്കുമെന്ന’ ഒരു വിശ്വാസം ഇസ്രായേൽ ജനത്തിനുണ്ടായിരുന്നു. വിശുദ്ധ യോഹന്നാന്റെ സുവിശേഷം ആറാം അധ്യായത്തിൽ അയ്യായിരത്തിലധികം വരുന്ന ജനതയ്ക്കു അപ്പം വർധിപ്പിച്ചു കഴിഞ്ഞപ്പോൾ, അവരെല്ലാം ഭക്ഷിച്ചു തൃപ്ത രായപ്പോൾ ജനങ്ങൾ ഈശോയെ പിടിച്ചു രാജാവാക്കാൻ ശ്രമിക്കുന്നുണ്ട്. ഒലിവുശാഖകളുമായി ജനം ഈശോയെ എതിരേറ്റപ്പോൾ മിശിഹായുടെ രാജത്വത്തിന്റെ പൂവിടലായിട്ടാണ് അവർ ഈശോയെ കണ്ടത്.

1925 ൽ പിയൂസ് പതിനൊന്നാമൻ പാപ്പാ തന്റെ Quas Primas എന്ന ചാക്രികലേഖനത്തിലൂടെ ക്രിസ്തുരാജന്റെ തിരുനാൾ അഥവാ ക്രിസ്തുവിന്റെ രാജത്വത്തിന്റെ തിരുനാൾ സർവത്രികസഭയിൽ ആഘോഷിക്കപ്പെടണമെന്നു കൽപിച്ചത്. ആരാധനാക്രമവത്സരത്തിലെ അവസാനത്തെ ഞായറാഴ്ചയാണു നാം ഇപ്പോൾ ക്രിസ്തുവിന്റെ രാജത്വതിരുനാൾ ആഘോഷിക്കുന്നത്.

ആത്മീയ മനുഷ്യനായ ദാനിയേൽ പോലും മനസിലാക്കാൻ വിഷമിച്ച ക്രിസ്തുവിന്റെ രാജത്വം എന്ന വിഷയം എങ്ങനെയാണ് തികച്ചും ലൗകികമനുഷ്യനായ പീലാത്തോസിനു മനസിലാവുന്നത്? നീ യഹൂദരുടെ രാജാവാണോ എന്ന് ആ മനുഷ്യൻ ഈശോയോടു ചോദിക്കുന്നുണ്ട്. കർത്താവു തന്നെ പറയുകയാണ്: ‘എന്റെ രാജ്യം ഐഹികമല്ല’ ( യോഹ. 18:36)..

ഗബ്രിയേൽ മാലാഖ മറിയത്തോടു മംഗലവാർത്ത അറിയിക്കുമ്പോൾ അവിടെയും യേശുവിന്റെ രാജത്വം ഒരു പ്രധാനഘടകമായി എടുത്തുകാണിക്കുന്നുണ്ട്. അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം ദൈവമായ കർത്താവ് അവനു കൊടുക്കും. യാക്കോബിന്റെ ഭവനത്തിന്മേൽ അവൻ എന്നേയ്ക്കും ഭരണം നടത്തും. അവന്റെ രാജ്യത്തിന് അവസാനം ഉണ്ടാവുകയില്ല ( ലൂക്കാ 1:32-33).മത്തായിയുടെ സുവിശേഷം ഇരുപത്തിയഞ്ചാം അധ്യായത്തിൽ അവസാനവിധിയെക്കുറിച്ച് പഠിപ്പിക്കുമ്പോൾ യേശു തന്നെത്തന്നെ രാജാവ് എന്നു വിളിക്കുന്നുണ്ട് ( മത്തായി 25: 34,40).

ക്രിസ്തുവിന്റെ രാജത്വം എന്നത് അന്നത്തെ സാഹചര്യത്തിൽ മനസിലാക്കാൻ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. എന്നാൽ ക്രിസ്തുവിന്റെ കുരിശുമരണത്തിനും ഉയിർപ്പിനും ശേഷം മനസിലാക്കാൻ വളരെ എളുപ്പമുള്ള ഒരു വസ്തുതയായി അതു മാറി. തൻ്റെ രാജത്വത്തിന്റെ യഥാർത്ഥ സ്വഭാവമെന്തെന്ന് സ്വർഗാരോഹണത്തിന്റെ തൊട്ടുമുൻപ് യേശു ശിഷ്യന്മാർക്കു പറഞ്ഞുകൊടുക്കുന്നുണ്ട്. അതു സ്വർഗത്തിലും ഭൂമിയിലുമുള്ള എല്ലാറ്റിന്റെയും മേലുള്ള പരിപൂർണ്ണമായ അധികാരമാണ്. ‘ സ്വർഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നൽകപ്പെട്ടിരിക്കുന്നു ( മത്തായി 28:18). ഭൂമിയിലെ ഏതാനും ഭാഗങ്ങളിൽ മാത്രം ഭരണം നൽകപ്പെട്ട സീസറിന്റെ രാജ്യത്തിന്റെ ചെറിയൊരു പ്രവിശ്യയായ യൂദയായിൽ ചുരുങ്ങിയ കാലത്തേക്കു മാത്രം ഭരണം നടത്താൻ നിയോഗിക്കപ്പെട്ട പീലാത്തോസ് ഇതറിഞ്ഞിരുന്നുവെങ്കിൽ ഒരുപക്ഷേ, മിശിഹായുടെ കുരിശിന്റെ തലക്കുറി അങ്ങനെയാവുമായിരുന്നില്ല. എന്നാൽ ഓരോ ക്രൂശിതരൂപത്തിനും മുകളിൽ യഹൂദരുടെ രാജാവായ നസറായനായ യേശു എന്നുതന്നെ യുഗാന്ത്യത്തോളം എഴുതപ്പെടണമെന്നതു പിതാവായ ദൈവത്തിന്റെ തിരുഹിതമായിരുന്നു.

മണ്ണുകൊണ്ടു മെനഞ്ഞെടുക്കപ്പെട്ട രാജാക്കന്മാരോടും അവരുടെ നശ്വരങ്ങളായ സാമ്രാജ്യങ്ങളോടും ക്രിസ്തുവിൻറെ രാജത്വത്തെ താരതമ്യപ്പെടുത്തുന്നതാണു നമുക്കു പറ്റുന്ന ഏറ്റവും വലിയ അബദ്ധം. ക്രിസ്തുവിന്റെ രാജ്യം സ്നേഹത്തിന്റെ രാജ്യമാണ്. ആത്മാവിലും സത്യത്തിലും മനുഷ്യർ ദൈവത്തിന് ആരാധനയർപ്പിക്കുന്ന രാജ്യം. തൻറെ വാഗ്ദാനമനുസരിച്ച് താൻ രാജാവായി വാഴുന്ന സ്വർഗപിതാവിന്റെ രാജ്യത്തിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകാൻ വാനമേഘങ്ങളിൽ വരാനിരിക്കുന്ന ക്രിസ്തുരാജനെ കാത്തിരിക്കുന്ന നമുക്കു ഹൃദയം തുറന്ന് ‘അങ്ങയുടെ രാജ്യം വരണമേ’ എന്നു പ്രാർത്ഥിക്കാം.
സർവ്വലോകത്തിന്റേയും രാജാവായ ഈശോയെ അങ്ങ് എന്നും ഞങ്ങളുടെ രാജാവായി ഹൃദയങ്ങളിൽ വാഴണമേ ആമേൻ